- June 26, 2024
ആടുജീവിതം അനുഭവിക്കാത്തവര്‍ അപൂര്‍വ്വം: ബെന്യാമിൻ
ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആടുജീവിത അനുഭവം ഇല്ലാത്തവര്‍ അപൂര്‍വ്വമായിരിക്കുമെന്നും ഇത്തരം അനുഭവങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് വായനയെന്നും പ്രശസ്ത കഥാകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു.അമല മെഡിക്കല്‍ കോളേജിന്റെ ദ്വൈമാസികയായ “അമല ആരോഗ്യം” എന്ന ദ്വൈമാസിക പ്രകാശനം ചെയ്യുകയും “വായന, ആരോഗ്യം, സംസ്കാരം” എന്ന വിഷയത്തിലുള്ള മുഖാമുഖത്തിൽ സംസാരിക്കുകയുമായിരുന്നു അദ്ദേഹം. അമല ഡയറക്റ്റർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ., മാസികയുടെ ആദ്യ പ്രതി ഏറ്റു വാങ്ങി.നിരാശമൂത്ത് ആത്മഹത്യ ചെയ്യാനിരുന്ന ഒരാള്‍ ആടുജീവിതം വായിച്ച് ആത്മഹത്യ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച അനുഭവം ബെന്യാമിൻ പങ്ക് വെച്ചു. കോവിഡ് പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ട് രണ്ടു മാസത്തിലധികം ഐ.സി.യൂ.വില്‍ കിടന്ന്, ചികില്‍സയ്ക്കൊപ്പം ആടുജീവിതം കൂടി പലവട്ടം വായിച്ചത് രോഗ ശമനത്തിനും ശബ്ദം വേഗത്തിൽ തിരികെ ലഭിക്കുന്നതിനും കാരണമായതായി പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജിലെ ജോഗ്രാഫി അസി. പ്രൊഫസ്സര്‍ ഡോ. രേഷ്മ സി.യു. അറിയിച്ചു.അമല ഓപ്പറേഷന്‍സ് മാനേജർ ഡോ. സംഗീത കെ.വി., അസോസിയേറ്റ് ഡയറക്റ്റര്‍ ഫാ. ആന്റണി മണ്ണുമ്മൽ, സി.എം.ഐ., പ്രൊഫസ്സര്‍ & ചീഫ് ലൈബ്രേറിയന്‍ ഡോ. എ.റ്റി. ഫ്രാന്‍സിസ്, ജനറൽ മാനേജര്‍ ബോര്‍ജിയോ ലൂയിസ്, ലൈബ്രേറിയന്‍ ഗ്ലാഡിസ് ജോര്‍ജ്ജ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ആതിര സി. എന്നിവര്‍ അഭിമുഖത്തിന് നേതൃത്വം വഹിച്ചു. ഗ്രാമീണര്‍ക്കും രോഗികള്‍ക്കും അമല ആരോഗ്യത്തിന്റെ ഏഴായിരം കോപ്പികള്‍ സൌജന്യമായി അമല വിതരണം ചെയ്യുന്നുണ്ട്.